Wednesday, March 25, 2009

7.ജ്യോതിര്‍മയി ശങ്കരന്‍

ജ്യോതിര്‍മയമായ കാവ്യസൌന്ദര്യം തുളുമ്പുന്ന ഒട്ടേറെ കവിതകളുള്ള ഒരു ബ്ലോഗാണിത്. കവയത്രി ഇനിയും ഒരുപാട്‌ യാത്ര ചെയ്യേണ്ടിയിരിക്കുന്നു എന്നത് സത്യമെങ്കിലും എത്തി നില്‍ക്കുന്ന ദൂരം മനോഹാരിതക്ക് ഒട്ടും കുറവില്ലാത്ത വസന്തഭൂമി തന്നെയെന്നതില്‍ സംശയമില്ല. പല കവിതകളിലൂടെയും കടന്നു പോകുമ്പോള്‍, ഒരു മനസ്സു വായിച്ചറിയുന്ന അനുഭവമാണ് ജ്യോതിര്‍മയം അനുവാചകനു നല്‍കുന്നത്. പലതും ജീവിത ഗന്ധിയായ, ജീവനുള്ള വരികള്‍. സ്വാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണോ എന്ന് സംശയിപ്പിക്കുന്ന പല വരികളും സൂക്ഷ്മവായനയില്‍ ഗ്രഹിച്ചെടുക്കാം. എന്നിരുന്നാലും വാരിവലിച്ച്, ചവറുകളാക്കാതെ പദഭംഗികൊണ്ട്‌ അലങ്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത് കവയത്രിയുടെ സര്‍ഗ്ഗാത്മകതയുടെ ഉദാഹരണമായി എടുത്തു കാട്ടാവുന്നതാണ്.


പുരാണ-ചരിത്ര കഥാഖ്യായികളായ ചില കവിതകള്‍ - ഇതെഴുതാന്‍-ഇങ്ങനെയെഴുതാന്‍- ഈ കാലഘട്ടത്തില്‍ ഒരാള്‍ എന്ന അത്ഭുതം നമ്മില്‍ ജനിപ്പിച്ചേക്കം. കവിതയുടെ ശാസ്ത്രീയമായ ചട്ടക്കൂടുകളോ, അവതരണമികവോ അല്ല, ഇത്തരമൊരു വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാനും, ഭംഗിയായി തന്നെ അതിനെ അവതരിപ്പിക്കുവാനുള്ള ശ്രമം അത്‌ ആദരണീയവും, അഭിനന്ദനീയവുമത്രേ.


തീവണ്ടിയാത്രയില്‍ എന്ന കവിത, ഒരു ചിത്രം കാണുന്നതുപോലെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌.


ഊര്‍മ്മിള, ജീവിതയാത്ര, പ്രണയ ദിനത്തില്‍ തുടങ്ങിയ കവിതകള്‍ പല തലത്തിലുള്ള വായന അര്‍ഹിക്കുന്നു എന്നു തോന്നുന്നു. വിശിഷ്യാ പ്രണയദിനത്തില്‍ എന്ന കവിത ശിഥിലവും അര്‍ത്ഥശൂന്യവുമാകുന്ന സ്നേഹബന്ധങ്ങള്‍ക്കും, കടല്‍കടന്നെത്തുന്ന ഏതൊരു സംസ്കാരത്തെയും കീഴ്മേല്‍ നോക്കാതെ നെഞ്ചേറ്റു വാങ്ങുന്ന ഒരു വിഭാഗം ജനതയുടെയും മേല്‍ പ്രഹരമേല്‍‍പ്പിക്കാന്‍ പോന്ന ഊര്‍ജ്ജമുള്‍ക്കൊള്ളുന്നവയാണ്. എന്നാല്‍ ഈ കവിതയിലൂടെ കവയത്രി പറഞ്ഞു വച്ച കാര്യങ്ങള്‍ക്ക് ശക്തി പോര എന്നും അനുഭവപ്പെട്ടു. കവിതയുടെ ഊര്‍ജ്ജപ്രവാഹത്തിന് വാക്കുകളുടെ ദൌര്‍ബല്യം തടസ്സമാകുന്നുവെന്ന് അനുഭവപ്പെട്ടു.


ജ്യോതിര്‍മയത്തിലെ യാത്രാക്കുറിപ്പുകള്‍ തുടങ്ങിയ ഇതര സൃഷ്ടികളോട്‌ അത്ര മമത തോന്നിയില്ല എങ്കിലും ശ്രമം പ്രശംസനീയം തന്നെ.


ജ്യോതിര്‍മയത്തില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കവിതയാണ് ദുഃഖ ജല്‍‍പനങ്ങള്‍ എന്ന കവിത.


എവിടെയോ കൊത്തിവലിയ്ക്കുന്നിതെന്‍ മന-
മൊരുപാടു സഞ്ചരിച്ചിന്നീ നിമിഷത്തില്‍
അറിയുവാനൊട്ടു ത്വരയുണ്ടു, ചൊല്ലുവാ-
നൊരുപാടു കൊച്ചു നിമിഷമെന്നോര്‍മ്മയില്‍


ശരിയാണ്... വാക്കുകള്‍ മനസ്സിനെ കൊത്തി വലിക്കുന്നുണ്ട്.


ജ്യോതിര്‍മയം ഇവിടെ


© ജയകൃഷ്ണന്‍ കാവാലം

Monday, March 23, 2009

6. ശ്രീ

ലാളിത്യത്തിന്‍റെ അക്ഷരരൂപമാണ് ശ്രീയുടെ ഓരോ പോസ്റ്റും. ഇന്നുള്ള ബ്ലോഗുകളില്‍ ആര്‍ദ്രമായ മനസ്സോടെ മാത്രം കടന്നു ചെല്ലുവാനും, ഹൃദയം നിറയെ സ്നേഹം, നന്‍‍മ തുടങ്ങിയ മൃദുല വികാരങ്ങളുമായി പടിയിറങ്ങുവാനും കഴിയുന്ന അത്യപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്ന്‌. ഒരു പക്ഷേ ഒന്നേയൊന്നു മാത്രം.

മൌനത്തിന്‍റെ സൌന്ദര്യവും, വ്യാപ്തിയുമുണ്ട്‌ ശ്രീ കുറിച്ചിടുന്ന ഓരോ അക്ഷരങ്ങളിലുമെന്ന് പലപ്പോഴും തോന്നിയിടുണ്ട്. വളരെ ലളിതമായ അവതരണശൈലിയും, ജീവിതത്തോട്‌ വളരെയധികം അടുത്തു നില്‍ക്കുന്ന വിഷയങ്ങളും, ആ വിഷയങ്ങളോടുള്ള എഴുത്തുകാരന്‍റെ മമതയും ശ്രീയെ വേറിട്ടു നിര്‍ത്തുന്നു. വായനയിലൂടെ നമുക്ക് ലഭിക്കുന്നത് നന്മയുടെ നിറവ്‌ മാത്രം.

ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ എന്ന ബ്ലോഗിലെ പല സൃഷ്ടികളും ഗ്രാമ്യസൌന്ദര്യത്തിന്‍റെ മൌനസംഗീതങ്ങളാണ്, ഗ്രാമീണന്‍റെ ആത്മനൊമ്പരങ്ങളും, നന്മയും, ലാളിത്യവുമാണ്. ഇതേ ബ്ലോഗില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഒരു പോസ്റ്റാണ് ‘ഒരു പിടി ചോറിന്‍റെ വില’ എന്ന പോസ്റ്റ്. നമ്മുടെയൊക്കെ മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ നന്മയുടെ പ്രകാശത്തെ ശ്രീയുടെ ഒരു പിടി അക്ഷരങ്ങള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ ആത്മാവില്‍ തെളിയിക്കുന്നത് വായനയില്‍ സജലങ്ങളാകുന്ന നമ്മുടെ കണ്ണുകള്‍ നമ്മെ ബോദ്ധ്യമാക്കിത്തരും.

ഒരു കഥ പോലെ തുടങ്ങുന്ന ആ സംഭവ കഥ വായിച്ചാല്‍ വിതുമ്പാത്ത ചുണ്ടുകളോ, തുളുമ്പാത്ത മനസ്സോ, നിറയാത്ത കണ്ണുകളോ ഒരു മനുഷ്യനുണ്ടാകില്ല. ഇവിടെ ഇന്ദ്രജാലം തീര്‍ക്കുന്നത് ശ്രീയുടെ അക്ഷരങ്ങളോ, അവതരണ ശൈലിയോ അതോ അനുഭവങ്ങളുടെ മൂല്യമോ എന്ന് വേര്‍തിരിച്ചറിയാനുള്ള മാനസിക വ്യാപ്തി എനിക്കില്ല.

നന്ദപര്‍വ്വം എന്ന ബ്ലോഗറായ ശ്രീ. നന്ദന്‍റെ അതിമനോഹരമായ ടൈറ്റില്‍ ബാനറും, ബ്ലോഗ്‌ ലേ ഔട്ടുമെല്ലാം നീര്‍മിഴിപ്പൂക്കള്‍ക്ക് മാറ്റു കൂട്ടുന്നു. രചനകള്‍ക്ക് ദൈര്‍ഘ്യം കൂടുന്നുവെങ്കിലും നാമതറിയില്ല എന്നത് സത്യം.

“ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല“ എന്ന്‌ നീര്‍മിഴിപ്പൂക്കളില്‍ ശ്രീ തന്നെ പറയുന്നുണ്ട്‌. നന്‍‍മയെന്നു വിളിക്കാം എന്നാണെന്‍റെ പക്ഷം. നന്‍‍മയെന്നു മാത്രം...

ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ വിടരുന്നതിവിടെ...

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 18, 2009

5. പ്രദീപ്‌ പേരശ്ശന്നൂര്‍

നിലവാരമുള്ള അക്ഷരവിന്യാസം കൊണ്ട്‌ വേറിട്ട് നില്‍ക്കുന്ന ഒരു ബ്ലോഗാണ് പ്രദീപ്‌ പേരശ്ശന്നൂരിന്‍റേത്. ‘എന്‍റെ കഥകള്‍‘ എന്ന് പേരുള്ള ഈ ബ്ലോഗില്‍ ശ്രദ്ധേയമായ വൈവിദ്ധ്യങ്ങള്‍ ചിലതുണ്ട്‌. എന്‍റെ കഥകള്‍ എന്നാണ് ആ ബ്ലോഗിന്‍റെ പേരെങ്കിലും കഥയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം സന്ധിക്കുന്ന ധാരാളം മുഹൂര്‍ത്തങ്ങള്‍ വായനയിലൂടെ നമുക്കു തിരിച്ചറിയാന്‍ കഴിയും.

സ്വന്തം പേരും, ഫോട്ടോയും ഫോണ്‍ നമ്പരും സഹിതം പ്രസിദ്ധീകരിക്കുന്ന ഈ ബ്ലോഗില്‍ സുതാര്യമായ ഒരു തുറന്നെഴുത്ത് ശൈലി തന്നെ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നതും, ശക്തിയുള്ള അക്ഷരങ്ങളിലൂടെ സം‌വദിച്ചിരിക്കുന്നതും ആകര്‍ഷകവും, മനോഹരവുമായി അനുഭവപ്പെടുമ്പൊഴും, മനസ്സു കൊണ്ട്‌ അംഗീകരിക്കാന്‍ (ഉള്‍ക്കൊള്ളാന്‍) നമ്മുടെ സാമൂഹിക-സാംസ്കാരിക-സദാചാര ചിന്തകള്‍ പ്രതിസന്ധി തീര്‍ത്തേക്കാവുന്ന ചില പ്രസ്താവനകളും ഇതിലുണ്ട്‌.

അദ്ദേഹത്തിന്‍റെ ‘കൌമാര രതിസ്മരണകള്‍‘ എന്ന തുടര്‍ പോസ്റ്റുകളില്‍ ചിലയിടങ്ങളിലെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും, മനുഷ്യന്‍ തന്‍റെ വളര്‍ച്ചാഘട്ടത്തില്‍ ഒരു പക്ഷേ സഞ്ചരിച്ചേക്കാവുന്ന ചിന്താതലങ്ങളെ പങ്കുവയ്ക്കുക മാത്രമാണ് പ്രദീപ്‌ ചെയ്തിരിക്കുന്നതെന്നും, എഴുത്തില്‍ എങ്ങും തന്നെ അശ്ലീലപദപ്രയോഗങ്ങള്‍ ലവലേശം കടന്നു വരാത്ത ഈ ശൈലി ഒരു ക്ലാസ്സിക് നിലവാരം പുലര്‍ത്തുന്നുവെന്നും തിരിച്ചറിയുന്നവര്‍ എത്ര ശതമാനമുണ്ടെന്ന്‌ ചിന്തിച്ചു പോവുകയാണ്.

സ്വന്തം പ്രവൃത്തികളെ, ചിന്തകളെ, കഴിഞ്ഞകാലങ്ങളെ പുനരാവിഷ്കരിക്കുമ്പോള്‍ (സ്വാനുഭവം തന്നെയാണെങ്കില്‍) കഥാകാരന്‍ സത്യസന്ധനായിരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഉദ്യമിക്കുക എന്നത് അനുവാചകന്‍റെ ദുഃസ്വാതന്ത്ര്യമായേ പരിഗണിക്കുവാന്‍ നിവൃത്തിയുള്ളൂ. കഥയുടെ വാസ്തവികതയെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാതെയാണ് കഥാഖ്യാനത്തിലെ സദാചാരയുക്തിയെ ചോദ്യം ചെയ്യുന്നതെന്ന് പ്രസ്തുത ബ്ലോഗിലെ ചില കമന്‍റുകള്‍ നമ്മെ മനസ്സിലാക്കിത്തരുന്നു.

മനശ്ശാസ്ത്രവിശകലനത്തിനു പോലും യോഗ്യതയുള്ള നിലവാരമുള്ള ഒരു കൂട്ടം രചനകളാണ് പ്രദീപ്‌ പേരശ്ശന്നൂരിന്‍റെ കൌമാര രതിസ്മരണകള്‍ എന്ന ഒരുകൂട്ടം രചനകള്‍ എന്നതില്‍ സംശയം തോന്നുന്നില്ല. പ്രദീപിന്‍റെ ഇതര കൃതികളും വ്യത്യസ്തവും, നിലവാരമുള്ളതുമായവ തന്നെയാണ്.

നമ്മുടെ സദാചാരബോധത്തിന് വെല്ലുവിളിയായി ശരീരമോ, മനസ്സോ, പ്രായമോ വൈകാരികമായി നിലകൊള്ളാവുന്ന അസംഖ്യം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. കേവലം ശാരീരികമോ, മാനസികമോ അല്ലാതെ ധാര്‍മ്മികതലത്തിലുള്ള ചേരി ചേരലുകള്‍ പോലും ഇത്തരം പ്രതിസന്ധിയില്‍ നമ്മെ പലപ്പോഴും കൊണ്ടെത്തിച്ചേക്കാവുന്നതുമാണെന്നിരിക്കെ, അത്തരം മേഖലകളില്‍ കൂടി ചിന്തയെയും, എഴുത്തിനെയും വ്യാപരിപ്പിക്കാവുന്നതാണ്‌. അത്തരം തുറന്നെഴുത്തുകളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് എന്‍റെ നിരീക്ഷണം. നല്ല ഒരു ഭാവിയുള്ള എഴുത്തുകാരന്‍ തന്നെയാണ് പ്രദീപ്‌ എന്നതില്‍ സംശയമേതുമില്ല.

അദ്ദേഹത്തിന്‍റെ എനിക്കേറെയിഷ്ടപ്പെട്ട രചന; ഏറ്റവും പുതുതായി പ്രസിദ്ധീകരിച്ച പാരിതോഷികം എന്ന കൃതിയാണ്. ഹൃദയസ്പര്‍ശിയായ, ജീവിതഗന്ധം കൊണ്ടും, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നഗ്നമായ അവതരണം കൊണ്ടും ഹൃദ്യമായ ഒരു കൃതി.

ശ്രീ പ്രദീപ്‌ പേരശ്ശന്നൂരിന് എല്ലാവിധ ആശംസകളും നേരുന്നു


പ്രദീപ്‌ പേരശ്ശന്നൂരിന്‍റെ കഥകളിലേക്ക്‌ ഇതിലേ പോകാം

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 4, 2009

4. നന്ദ

പോരുന്ന വഴി കണ്ടു
ഏതൊക്കെയോ കൈകളില്‍
പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍
പ്രതിഫലിച്ച്
എന്റെയാകാശത്തിന്‍ തുണ്ടുകള്‍...

ആധുനിക കവിതകളുടെ നല്ലൊരു ശേഖരമാണ് നന്ദയുടെ നിര്‍വചനം എന്ന ബ്ലോഗ്. ആധുനിക കവിത എന്ന പേരില്‍ വിവരക്കേടുകള്‍ മാത്രമെഴുതി വിടുന്ന കവികള്‍ക്ക് ആധുനികതയെന്തെന്ന് കണ്ടറിയാവുന്ന ഒരിടം.

കവിത ഏതു സമ്പ്രദായത്തിലൂടെ അവതരിപ്പിച്ചാലും അത് സം‌വേദനക്ഷമമല്ലെങ്കില്‍ എന്തു ഫലം? ഇവിടെ നിര്‍വചനം സം‌വേദനക്ഷമമായ കവിതകള്‍ക്ക് ഒരു ഉത്തമ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു.

എന്നാല്‍ ചില കവിതകളില്‍ പൂര്‍ണ്ണമാക്കാതെ തൂലിക പിന്‍‍വലിച്ചതു പോലെ ഒരനുഭവം ഉണ്ടാകാതെയിരുന്നില്ല

നിര്‍വചനം എന്ന ബ്ലോഗില്‍ മനസ്സില്‍ തൊട്ട ചില കവിതകള്‍ കൊറിയര്‍, പര്യായപദം, അങ്ങനെയാണ് തുടങ്ങിയ കവിതകളായിരുന്നു.

ഹ്രസ്വമായ കവിതകളും മനോഹരമായ ലേ ഔട്ടും നിര്‍വചനത്തിന് വേറിട്ട അഴക് നല്‍കുന്നു. നിര്‍വചനത്തിന്‍റെ നിര്‍വചനം വായിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്‌

നിര്‍വചനത്തിലേക്ക് ഇതിലേ പോകാം

© ജയകൃഷ്ണന്‍ കാവാലം